Pages

Saturday, 15 October 2016


നിന്നിലേക്ക്


നിന്നിലേക്ക് 
മാത്രം 
നീലിച്ചു 
കിടക്കുന്ന 
എന്‍റെ 
മരണത്തെക്കാള്‍, 
ഉത്കൃഷ്ടമായ
മറ്റൊന്നും 
എനിക്ക് 
നല്‍കാനില്ല

Sunday, 25 September 2016

പ്രേമം



ഉള്‍വലിഞ്ഞിറങ്ങുന്ന
കടല്‍പോലെ,
കൂടുതല്‍ നഗ്നമായ്,
അതിരുകളില്ലാത്ത
ജലപ്രവാഹംപോലെ
ആഴത്തില്‍ മുങ്ങുന്ന
തിരയ്ക്കൊപ്പം
ഉപ്പിനെ രുചിക്കാന്‍
നമ്മുക്ക് പ്രണയിക്കാം;

Thursday, 26 May 2016

പേരിടാനാവാതെ


അതീന്ദ്രിയമായ
നിര്‍വൃതിയുടെ തീരത്ത്
ഒറ്റപ്പെട്ട
മഞ്ഞുകണംപോലെ
മരണം,
ഉപചാരങ്ങളില്ലാതെ
അദൃശ്യകവാടം
തുറക്കുംമുമ്പേ
നീയെന്ന വ്യാപ്തിയില്‍
ജീവനോടെ
വെന്തുമരിക്കണം

Wednesday, 25 May 2016

കരിയില


ഞെട്ടറ്റ പഴുത്തില
കരിയിലയാകുന്ന
കാലമാണ്
കാട്ടില്‍ അതിശൈത്യം.
വസന്തം വേരുകള്‍ക്ക്
നിറം കൊടുത്ത്
ഉടലൊഴിയുമ്പോള്‍
നിന്നിലേക്ക്‌ പറന്ന നീരാവി
കറുത്തമേഘത്തിന്‍റെ
ക്രുദ്ധമേലങ്കിയണിയും,
ശേഷമുള്ള മിന്നല്‍പെയ്ത്തില്‍
ജീവിതം നഷ്ടപ്പെട്ട്
സ്വപ്നം നേടിയവനെപ്പോലെ
കരിയിലയൊഴുകും!
അതാണ്‌ യാത്ര!,
ഭൂമി ഒപ്പിട്ട് വാങ്ങിയ- 
ഹൃദയം 
തിരികെ നല്‍കി
മണ്ണിലേക്ക് യാത്രപോയ
കുഞ്ഞിന്‍റെ മനസുപോലെ,
ജലത്തിന് മുകളിലൂടെ
കാഹളങ്ങളുടെ നടുവില്‍
കൊച്ചു ശവപ്പെട്ടിയായ്
കുമിളകളുടെ
സഹയാത്രികനായ്
അരികുകളില്‍ തട്ടി,
കറങ്ങിത്തിരിഞ്ഞ്,
ചുഴികളില്‍പെട്ട്,
ഒടുവില്‍
ആര്‍ദ്രതയില്‍
നിന്നെ തട്ടി
ഒരു കരിയിലയാണന്ന-
റിയുംവരെ
യാത്ര.

Friday, 29 April 2016

അമ്മ


സ്വപ്നങ്ങള്‍ക്ക്
നിലാവിന്‍റെ പ്രഭയും
ഭൂമിയുടെ നന്മയും
വേണമെന്ന് പറഞ്ഞ്
അമ്മ യാത്രയായ്,
ആ മിഴിയനക്കങ്ങള്‍
ഇനിയില്ല,
അമ്മ പറഞ്ഞപോലെ
ഇനി എനിക്ക് സ്വസ്ഥമായി
ഉറങ്ങണം!.
നഷ്ടപ്പെട്ട എല്ലാ-
ഉറക്കങ്ങളും കൂട്ടിവെച്ച്
അമ്മ ഉറങ്ങുവാണ്
എന്നന്നേക്കുമായ്.
ഇനി ഏത് ജന്മം
ആ അമ്മയുടെ മകനായ്
ജനിക്കും?
പട്ടിണിയിലും
ദുരിതത്തിലും
പീഡനങ്ങള്‍ക്കുമിടയില്‍
ഗര്‍ഭപാത്രത്തിലെ
കുഞ്ഞുവിരലനക്കത്തിന്
ഒരു പിടി വറ്റ് കണ്ടെത്തിയവള്‍,
ഒന്‍പതുമാസവും ഉറക്കത്തിലായ
പുതുജീവനോട്‌
പുറത്തെ വെളിച്ചത്തിന്‍റെ
കഥ പറഞ്ഞവള്‍,
ബീജം നിക്ഷേപിച്ചവന്‍
ഒരു രാവില്‍
പടിയിറങ്ങിയപ്പോള്‍
ഒരു കത്രികയ്ക്കും 
പിടികൊടുക്കാതെ
ഇളംകൈകളെ
നെഞ്ചോട് ചേര്‍ത്തവള്‍,
ഇളംചുണ്ടിലെ
ഓരോ ഉമ്മകള്‍ക്കും
പേരുകളിട്ട്
വാരികോരി കൊടുക്കാന്‍
പടിപ്പിച്ചവള്‍,
കീറിയ ട്രൌസറില്‍
നീല നൂലുകള്‍കൊണ്ട്
അണകെട്ടി
കൂട്ടുകാരുടെ 
ചിരിയെ തടഞ്ഞവള്‍,
പെയ്യാന്‍പോകുന്ന
പേമാരിയെയും
വീശിയടിക്കാന്‍ പോകുന്ന
കാറ്റിനെയും
രണ്ടുനാഴിക മുന്നേയറിഞ്ഞ്
കളികളുടെ തിമിര്‍പ്പിനിടയില്‍
കുഞ്ഞുവടിയുമായ്
ഇറ്റിറ്റുവീഴുന്ന കണ്ണീരിനെ ഒപ്പി-
വീട്ടിലേക്ക്
കൂട്ടികൊണ്ടുപോയവള്‍,
ദൂരദേശത്തേക്ക് 
പോയപ്പോള്‍
ചിന്തകളുടെ ഗര്‍ഭപാത്രത്തില്‍
ഓര്‍മ്മകളായും
പ്രാര്‍ത്ഥനകളായും
വീണ്ടും ഗര്‍ഭംപേറിയവള്‍,
മൂത്തുവെന്ന്‍ തോന്നിയപ്പോള്‍
കൊത്തിയോടിക്കാതെ
സ്വാര്‍ത്ഥമായി
ചിറകിനടിയില്‍
ഒളിപ്പിക്കാന്‍ ശ്രമിച്ചവള്‍,
നിറങ്ങളെല്ലാം ഒലിച്ചിറങ്ങി
വെറും അസ്ഥികൂടമായ്
തിരിച്ചെത്തിയപ്പോള്‍
ഒരിക്കലും അസ്തമിക്കാത്ത
തണലായ്‌
മാറോടുചേര്‍ത്ത്,
വിതുമ്പലായ് 
നെറുകയില്‍ ചുംബിച്ചവള്‍,
ഒടുവിലീ കല്ലറയില്‍
ഒറ്റക്കാകുമ്പോള്‍
അവശേഷിക്കുന്നു
ഒരമ്മതന്‍ പ്രണയം,
........................
ഇനിയെങ്ങനെ നുണയും
വറ്റാത്തനിന്‍സ്നേഹമീ-
ഭൂമിയില്‍-
നെഞ്ചിലേക്ക് 
കത്തിപ്പടരുമാണമ്മെ
നിന്നസാനിധ്യനൊമ്പരമീ-
യോരോവേളയിലും.

Thursday, 28 April 2016

ഏകാന്തമീപ്രണയം


ഏകാന്തതയാണ്
മിഴിവാര്‍ന്ന പ്രണയം.
അകലങ്ങളിലെവിടെയോ
ആരുമറിയാതെ
രണ്ടു മഴതുള്ളികള്‍ക്കിടയില്‍
മാരുതന്‍ ചിറകുവിരിക്കുന്നതുപോലെ,
വിഷാദത്തിനും മൌനത്തിനുമിടയില്‍
പ്രശാന്തമല്ലാത്ത
ഒരു രാഗം
ജനിക്കുന്നതുപോലെ,
ആഴങ്ങളില്‍ നീലിമയായ്
പരിണമിക്കുന്ന
ചൂണ്ടയ്ക്ക്
കൊളുത്താന്‍
നിന്‍റെ മിഴികള്‍
പാകപ്പെടുന്നതുപോലെ,
മുള്‍പ്പടര്‍പ്പില്‍
വീണ പക്ഷിക്കുഞ്ഞ്
ആദ്യമായ് പറന്നത്
മരണത്തിലേക്കെന്നറിയാതെ
മുള്‍മുനകളെ
നെഞ്ചോടുചേര്‍ത്ത്
കണ്ണടയ്ക്കുന്നതുപോലെ
ഏകാന്തമീപ്രണയം.

Thursday, 14 April 2016

കൂട്ടുകാരന്‍


നിഷ്കളങ്കമായ്  
നീ പങ്കുവെച്ച 
ബാല്യത്തിലേക്ക്,
സങ്കടങ്ങളിലേക്ക്‌
ഞാനെത്രപൂക്കള്‍ 
പൊഴിച്ചിരുന്നു കൂട്ടുകാരാ!.
ഇന്നുനിന്‍ചിതയ്ക്കായ്
ഞാന്‍ മുറിക്കപ്പെടുമ്പോള്‍
ഇനിയെങ്ങെനെ 
നിന്‍തലമുറകള്‍ക്കായ്
പൂക്കള്‍ പൊഴിക്കും 
കൂട്ടുകാരാ?.
                                      
                           എന്ന് നിന്‍റെ സ്വന്തം _മരം.
                                           എഴുതിയത്_തണല്‍.

Thursday, 7 April 2016

വഴിവിളക്ക്...


ഉപ്പിന്‍റെ രുചിയിലൊരുകടലാകാം
ഉപ്പ്കാറ്റേല്‍ക്കാത്ത മീനുകളെപ്പോലെ,
ഓടയില്‍ മുളയ്ക്കുന്ന തളിരുകളാകാം
വേരുകളറിയാത്ത പകലുകളെപ്പോലെ,
മരണം ഭയക്കും പ്രണയങ്ങളാകാം
ദേഹം വെറുക്കാത്ത വിയര്‍പ്പുകളെപ്പോലെ,
വരികള്‍ക്കിടയിലെ വാക്കുകളാകാം
വായനയറിയാത്ത വസന്തത്തെപ്പോലെ,
ഇരുളിന്‍റെ മാറിലെ ഈണമാകാം
വെടിയൊച്ച കേള്‍ക്കാത്ത കാടിനെപ്പോലെ,
വേനലില്‍ പൂക്കുന്ന വേദനയാകാം
ഉടലുകളറിയാത്ത തണുപ്പിനെപ്പോലെ,
മിഴിനീര് പൊതിയാത്ത ബാല്യമാകാം
അവിഹിതം പേറാത്ത മരങ്ങളെപ്പോലെ.
ഉറവയിലുണരും പ്രേമകണമാകാം
സാഗരത്തിലൊതുങ്ങാത്ത മഴത്തുള്ളിപോലെ,
ഗുരുവിന്‍റെ തീര്‍ത്ഥത്തിലെ പടികളാകാം
വഴിവിളക്കില്‍ തെളിയുന്ന പ്രകാശംപോലെ.

Sunday, 3 April 2016

ദൈവം


മരം പറഞ്ഞപോലെ!
കരുണയില്ലാത്തവനായ  ശില്‍പ്പി-
സ്വത്വത്തിന് മുറിവേല്‍പ്പിച്ച്
ജീവനുള്ള എന്‍റെ ഹൃദയം തൊരന്നാണ്
നിങ്ങള്‍ ആരാധിക്കുന്ന
ജീവനില്ലാത്ത ദൈവത്തെ മെനഞ്ഞത്.

Wednesday, 30 March 2016

മരം


പുനര്‍ജ്ജന്മത്തില്‍
ഒരു മരമായ്‌
ജനിക്കണം,
ഭൂമിയുടെ ഹൃദയത്തിലേക്ക്
പ്രണയത്തിന്‍റെ
വേരുകളാഴ്ത്തി,
പക്ഷികള്‍ ചേക്കേറി-
കൂട് വെച്ച്
തണലേകി
പ്രാണന്‍ പകര്‍ന്ന്
കാറ്റിന്‍റെ താളത്തില്‍ ലയിച്ച്
പൂക്കളായും,
കായ്ക്കളായും
നിന്നെ തലോടി,
കണ്ണുകള്‍ക്ക്‌മുന്നില്‍
ശില്‍പ്പമായും,
അലങ്കാരങ്ങളായും രൂപാന്തരം പ്രാപിച്ച്
ഒടുവില്‍
ചിതയ്ക്ക് കാവലായ്‌
കത്തിപ്പടര്‍ന്ന്‍
ചാരമായ്
മണ്ണിലേക്ക്
പടര്‍ന്നിറങ്ങുന്ന
ഒരു കൊച്ചുമരം.

Thursday, 11 February 2016

പ്രണയം


പ്രണയം,
പ്രകാശനം
ചെയ്തുപോയ
പുസ്തകം മാത്രം,
ഇനി തിരുത്തലുകള്‍ സാധ്യമല്ല
നമ്മുക്ക്
വീണ്ടും വീണ്ടും
വായിക്കാം
ചിലപ്പോള്‍,
നാം അറിയാതെപോയ
വരികള്‍
ഓര്‍മ്മകളുടെ
നടവഴികളില്‍
ദീപവും തെളിയിച്ച്
നില്‍കുന്നുണ്ടാവും.

Tuesday, 12 January 2016

വെണ്‍ശംഖ്.



ഞാന്‍,
ഓര്‍മ്മകളുടെ വേട്ടക്കാരന്‍ മാത്രം,
ഇനിയൊരു-
ഭൂതകാലമാകാന്‍ കഴിയില്ല,
സ്പന്ദനങ്ങളുടെ തീരത്തെ-
ശംഖാവണം,
എന്നും
 ഇരമ്പല്‍ ശ്രവിച്ച്,
കടലിനെ ചുംബിച്ചുകിടക്കുന്ന
ഒരു വെണ്‍ശംഖ്‌