Pages

Saturday, 11 January 2014

പ്രണയമുഖം



കൈവെള്ളകളില്‍ തണുപ്പില്ല,മൃദുലവുമല്ല
സ്പന്ദിക്കുന്ന തഴമ്പുകളുണ്ട്.
ബലിഷ്ഠമല്ല ആകാരം
വിയര്‍പ്പ് അണപൊട്ടിയൊഴുകിയിട്ടുണ്ട്.
പാദങ്ങള്‍ പൊട്ടിയിട്ടുണ്ട്
പാദരക്ഷയല്ല-
അന്നമായിരുന്നു രക്ഷ.
കണ്ണുകളില്‍
നീ കണ്‍തുറന്ന് നോക്കിയാല്‍
ഇരമ്പുന്ന കടല്‍ കാണാം,
വിസ്ഫോടനങ്ങളുടെ കടല്‍.
വസന്തമായിരുന്നില്ല,
ഹൃദയത്തില്‍
മരുഭൂമിയെഴുതിയ
ഗ്രീഷ്മമായിരുന്നു
ജീവിതം.
അറിയുക,
എന്‍റെ പക്ഷികള്‍
കൂട് കൂട്ടിയിരുന്നത്
ഉണങ്ങിയ മരങ്ങളിലായിരുന്നു
ചേക്കേറിയതും അതില്‍ തന്നെ.
കത്തുന്ന അതിജീവനത്തിന്‍റെ
പെരുംമഴ 
നനയുന്നവനാണ് ഞാന്‍,
വരുമെങ്കില്‍ 
നിനക്കും ആ മഴ നനയാം
അത് മാത്രമാണ്
നിനക്ക് സ്വന്തം.
...................
........
..........
....
ഇനി വരുന്ന
പ്രഭാതത്തില്‍
ആദ്യമായ്
കണ്‍തുറക്കുന്ന
പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ
മിഴികള്‍ തുറക്കാം
അത് മാത്രമാണ്
പ്രണയത്തിന് സ്വന്തം.