Pages

Friday, 13 December 2013

കവിയുടെ കുപ്പായം.


പോയകാലത്തില്‍
കവി
ഊരിയിട്ട
കുപ്പായമുണ്ടിവിടെ
ഒരുപക്ഷെ
ചോരക്കറയുണ്ടാവാം,
വിശപ്പിന്‍റെ ഗന്ധമുണ്ടാവാം,
ഓര്‍മ്മകളുടെ
പ്രവാസതീരത്ത്
മനുഷ്യര്‍
ചാര്‍ത്തികൊടുത്ത
മുള്‍കിരീടമുണ്ടാവാം,
ഇനിയും
പിച്ചവെയ്ക്കാത്ത
കുഞ്ഞുപുഞ്ചിരിയുണ്ടാവാം,
കീശയില്‍
മുഷിഞ്ഞ്‌പഴകിയ
സ്വപ്നങ്ങളുണ്ടാവാം,
വാക്കുകളുടെ
വിജനതയില്‍
അലഞ്ഞ
കാല്‍പ്പാദങ്ങളുണ്ടാവാം,
എന്നാല്‍
പിഞ്ചിപ്പോയ കുപ്പായത്തിന്റെ
മങ്ങിയ നിറങ്ങളില്‍
കാണാം
ഗതകാല
ജീവിതത്തിന്‍റെ
കലഹിച്ച മുറിവുകള്‍,
ഇന്നോ?
ചിത
പറപ്പിക്കുന്ന
പട്ടമായ്
കുപ്പായം
ആകാശത്ത്
വട്ടമിട്ട് പറക്കുന്നു.