Pages

Sunday, 3 April 2016

ദൈവം


മരം പറഞ്ഞപോലെ!
കരുണയില്ലാത്തവനായ  ശില്‍പ്പി-
സ്വത്വത്തിന് മുറിവേല്‍പ്പിച്ച്
ജീവനുള്ള എന്‍റെ ഹൃദയം തൊരന്നാണ്
നിങ്ങള്‍ ആരാധിക്കുന്ന
ജീവനില്ലാത്ത ദൈവത്തെ മെനഞ്ഞത്.

Wednesday, 30 March 2016

മരം


പുനര്‍ജ്ജന്മത്തില്‍
ഒരു മരമായ്‌
ജനിക്കണം,
ഭൂമിയുടെ ഹൃദയത്തിലേക്ക്
പ്രണയത്തിന്‍റെ
വേരുകളാഴ്ത്തി,
പക്ഷികള്‍ ചേക്കേറി-
കൂട് വെച്ച്
തണലേകി
പ്രാണന്‍ പകര്‍ന്ന്
കാറ്റിന്‍റെ താളത്തില്‍ ലയിച്ച്
പൂക്കളായും,
കായ്ക്കളായും
നിന്നെ തലോടി,
കണ്ണുകള്‍ക്ക്‌മുന്നില്‍
ശില്‍പ്പമായും,
അലങ്കാരങ്ങളായും രൂപാന്തരം പ്രാപിച്ച്
ഒടുവില്‍
ചിതയ്ക്ക് കാവലായ്‌
കത്തിപ്പടര്‍ന്ന്‍
ചാരമായ്
മണ്ണിലേക്ക്
പടര്‍ന്നിറങ്ങുന്ന
ഒരു കൊച്ചുമരം.

Thursday, 11 February 2016

പ്രണയം


പ്രണയം,
പ്രകാശനം
ചെയ്തുപോയ
പുസ്തകം മാത്രം,
ഇനി തിരുത്തലുകള്‍ സാധ്യമല്ല
നമ്മുക്ക്
വീണ്ടും വീണ്ടും
വായിക്കാം
ചിലപ്പോള്‍,
നാം അറിയാതെപോയ
വരികള്‍
ഓര്‍മ്മകളുടെ
നടവഴികളില്‍
ദീപവും തെളിയിച്ച്
നില്‍കുന്നുണ്ടാവും.

Tuesday, 12 January 2016

വെണ്‍ശംഖ്.



ഞാന്‍,
ഓര്‍മ്മകളുടെ വേട്ടക്കാരന്‍ മാത്രം,
ഇനിയൊരു-
ഭൂതകാലമാകാന്‍ കഴിയില്ല,
സ്പന്ദനങ്ങളുടെ തീരത്തെ-
ശംഖാവണം,
എന്നും
 ഇരമ്പല്‍ ശ്രവിച്ച്,
കടലിനെ ചുംബിച്ചുകിടക്കുന്ന
ഒരു വെണ്‍ശംഖ്‌


Monday, 21 December 2015

സുഷുപ്തി



ഇരുട്ടണയുമ്പോള്‍
മത്സരിച്ച് പറക്കുന്ന
ഈയാംപാറ്റകളെപ്പോലെ
എനിക്കൊരു യാത്ര പോകണം
നിശബ്ദതകള്‍ക്കിടയില്‍
ചിറകുകള്‍വിരിച്ച്
ശരത്കാലത്തെ മുറിവേല്‍പ്പിക്കുന്ന
ഗ്രീഷ്മത്തെപ്പോലെ,
വിയര്‍പ്പില്‍വീണ
ചോരതുള്ളികള്‍പോലെ.
ജന്മാന്തരത്തിന്‍റെ ആകസ്മികതകളിലേക്ക്
കൈകള്‍ മലര്‍ക്കെ തുറന്ന്,
പാദങ്ങളില്‍ ക്ഷതമേല്‍പ്പിച്ച്
ഒരു യാത്ര.
വഴിയവസാനിക്കും എന്നറിഞ്ഞിട്ടും
നീയെന്ന ദേശത്തേക്ക്
ഋതുഭേദങ്ങളിലൂടെ
അരാജകത്വത്തിന്‍റെ
അപ്പക്കഷണങ്ങള്‍ നുണഞ്ഞ്
വിവസ്ത്രനായ്
ഒറ്റയ്ക്കൊരു യാത്ര.
കാറ്റും,മഴയും,
പകലുകളും
എന്‍റെ പ്രണയം
പങ്കിട്ടെടുത്തു.
ഓര്‍മ്മകളും സ്വപ്നങ്ങളും-
ചൂതാടിയ തെരുവില്‍,
ആരോടെന്നില്ലാതെ മുഖം കുനിച്ച്-
പ്രണയം പടിയിറങ്ങി,
കൂട്ടിയിട്ട എച്ചിലുകള്‍ക്കിടയില്‍
പ്രണയം അതിന്‍റെ സ്വത്വം തിരയുമ്പോള്‍,
സിരകളില്‍ നിന്നും സിരകളിലേക്ക്
കൊടുംശൈത്യം
പതിയെ പടരുമ്പോള്‍,
പൌര്‍ണ്ണമിയുടെ ദിവസത്തില്‍
കടല്‍ എന്നെ ചുംബിക്കുമ്പോള്‍,
അനാദിയില്‍ കേട്ടുണര്‍ന്ന
ഒരു മുഴക്കത്തിന്‍റെ ആലസ്യത്തില്‍
ഗര്‍ഭംധരിക്കാന്‍വേണ്ടി മാത്രം-
ഒരു യാത്ര.
ഓ മരണമേ!
കഴിയുമെങ്കില്‍
ജന്മം മുഴുവന്‍
അമ്മയുടെ ഉദരത്തില്‍ നിക്ഷേപിക്കുക.
വിരലിലെ മുലപ്പാല്‍ നുണഞ്ഞ്
സുഷുപ്തിയിലാണ്ട്
മാതൃത്വത്തിലേക്ക് തുഴഞ്ഞ്
ഒരു ശ്വാസമായ്
ഒരു കണികയായ്
ഞാനാ യാത്ര പൂര്‍ത്തിയാക്കട്ടെ.

Wednesday, 17 September 2014

ഞാന്‍

മരണം
കയ്യൊപ്പിട്ട
സ്പന്ദിക്കുന്ന
വെറും
മണ്‍ശില്‍പ്പം
മാത്രമാണ്
ഞാന്‍

മരണം

ഓര്‍മ്മകളുടെ
മുന്നില്‍ വെച്ച്
ഏതോ ചൂതാട്ടക്കാരന്‍
ബാല്യവും
കവര്‍ന്നെടുത്ത്
പടിയിറങ്ങിപ്പോകുന്നതാണ്
മരണം