Pages

Wednesday, 7 August 2013

മനുഷ്യനെ കണ്ടു.


കാടിറങ്ങി
മലയിറങ്ങി
ചുരമിറങ്ങി
പുഴകള്‍ താണ്ടി
വാക്കുകള്‍ 
വന്നു.
തഴമ്പ് കണ്ട്
കറുപ്പ് കണ്ട്
വിയര്‍പ്പ് കണ്ട്
ചോര കണ്ട്
വിലാപം കണ്ട്
അനുഭവം 
വന്നു.
ഹൃദയം കണ്ട്
പ്രണയം കണ്ട്
ദേശം കണ്ട്
മനുഷ്യനെ കണ്ട്
കവിതകള്‍ 
ജ്വലിച്ചു.

Thursday, 1 August 2013

ഒരു മരമാകാന്‍


ഒരു മരമാകാന്‍
വിത്തിനെപ്പോലെ ചിന്തിക്കണം
വിത്താകാന്‍ 
പൂവിനെപ്പോലെ ചിരിക്കണം
പൂവിനെപ്പോലെ 
ചിരിക്കാന്‍
കാറ്റിനെപ്പോലെ സഞ്ചരിക്കണം
കാറ്റിനെപ്പോലെ 
സഞ്ചരിക്കാന്‍
കാര്‍മേഘമാകണം
കാര്‍മേഘമായാല്‍
 മഴയായ്‌ പെയ്യാം
മഴപെയ്താല്‍
വിത്തുകള്‍ ചിന്തിക്കും

Tuesday, 30 July 2013

നാസ്തികമായ വെടികള്‍....


ഒരിക്കല്‍
നാസ്തികനായ
കവി
ഇങ്ങനെ പറഞ്ഞു.
മരണശേഷം 
പൊട്ടുന്ന വെടികള്‍ക്ക്
ഞാനുമായ് ഒരു ബന്ധവും
ഉണ്ടായിരിക്കുന്നതല്ല,
ജീവിച്ചിരിക്കുന്നവരുമായ്
എന്തെങ്കിലും 
ബന്ധമുണ്ടെങ്കില്‍
അത്
പാഴായ 
അനേകം വെടികളില്‍
ഒന്നാണ്.

Friday, 31 May 2013

റബറ് വെട്ട്......


ആദ്യം
പന്ത്രണ്ട് വര്‍ഷമായിരുന്നു
വെട്ടുകത്തിക്ക് മൂര്‍ച്ചകൂട്ടി കാത്തിരുന്നത്.
പുരോ-ഗമനം വന്നതോടെ
ആറായി
മൂന്നായ്‌
ഒന്നായ്
ഒന്‍പതു മാസമാകുന്നതിനും മുന്‍പേ
കത്തിവെക്കുമ്പോള്‍
റബര്‍തൈ 
ഋതുവറിയാതെ ചുരത്തുന്നു.
രാത്രികളില്‍
വെളുത്ത ബലൂണുകള്‍
കോമരം തുള്ളുമ്പോഴും
പൊട്ടുമ്പോഴും
ഇരുട്ട് വിഴുങ്ങിയ 
ചോരകളില്‍
സഹോദരന്റെ മണവും,
ബീജങ്ങളില്‍
പിതൃത്വത്തിന്റെ പുളിയും.
ആധുനികത വന്നതോടെ
പരസ്പരം കത്തികള്‍
കൈമാറി വെട്ടുന്നു.
വെട്ടുന്നതിനിടയില്‍ കത്തിക്ക്
ഒടിവോ,ചതവോ സംഭവിച്ചാല്‍
ഉത്തരാധുനികതയുടെ മരുന്നും 
വിപണിയില്‍ ഉണ്ട്.
ഇനിയും ആഗതമാകാത്ത
പുലരിയും കാത്ത്
ആയിരം തൈകള്‍ക്കിടയില്‍ നിന്ന്
ഒരു റബര്‍തൈ
അറിവില്ലാതെ ചോദിച്ചു!
പുലര്‍മഞ്ഞിനെ പ്രണയിച്ച്‌
ഋതുവാകുന്ന ദിനത്തില്‍
നിന്റെ കത്തിക്കായ്‌
കാത്തുനില്‍ക്കുന്ന
എന്റെ ദിവസങ്ങളെവിടെ???
.........................................

Saturday, 18 May 2013

നായ്ക്കള്‍....


പരിണാമത്തില്‍ സ്വത്വം
നഷ്ടപ്പെട്ട ഒരു തലമുറ
പ്രണയത്തിന്റെ വേഷഭൂഷാദികള്‍
അണിഞ്ഞു നടക്കവേ,
ദൈവത്തിന്റെ ആറാം ദിവസത്തെ
തെറിപറഞ്ഞു
സ്വയം വിരാജിക്കുന്ന
പുതിയ ഏദന്‍ തോട്ടത്തിലേക്ക്
ആദം മൊബൈല്‍ ഫോണായും
ഹവ്വ ഇന്റെര്‍നെറ്റായും
പിന്നെയും മുഴമെറിയവെ,
ഒരിക്കല്‍ നഷ്ടപ്പെടുത്തിയ
കനിക്കുവേണ്ടി
ഓണ്‍ലൈനില്‍ അലയുന്ന
ജനതയെ കാണവേ,
പുതിയ കൊള്ളിമീനുകളുടെ
പ്രഭയില്‍
തമോഗര്‍ത്തങ്ങളാകുന്ന
പ്രണയങ്ങളെ കണ്ടുമുട്ടവേ,
പരാഗണത്തിന്റെ ആദ്യ പൂമ്പൊടിയിലും
കാമത്തിന്റെ കാറ്റൂതുന്ന അധരങ്ങളെ
അറിയവെ,
എന്റെ
 നായ്ക്കള്‍ 
ഉച്ചത്തില്‍ കുരയുക്കുന്നു,
ഓരിയിടുന്നു,
മലകളുടെ ഓരങ്ങളില്‍ 
അവ മുഴങ്ങിയും
വരികളില്‍ ഉറങ്ങിയും
 അവസാനിക്കുന്നു.
..................................

Monday, 4 March 2013

ഉള്‍വനങ്ങളില്‍....


നിഴലുകള്‍ കണ്ണെഴുതുന്ന രാത്രിയിലോ
ശിഖിരങ്ങളില്‍ പടരുന്ന തണുപ്പിലോ
ഇനിയും നഷ്ടപ്പെടുത്താന്‍ കഴിയാത്ത
വാക്കുകള്‍ക്കായ്‌
മൌനങ്ങളുടെ ഉള്‍വനത്തില്‍
പ്രണയം 
ഇന്നും കാത്തിരിപ്പുണ്ട്‌..

Monday, 18 February 2013

കൊലയുഗം!



‘ഹൃദയം പൊട്ടിയൊഴുകുമീ-
സന്ധ്യയിലൊരു ചരമഗാനമായ് മാറും-
ഞാനീ ചൂഴ്ന്നെടുക്കും തലമുറക്കൈകളാല്‍
പിണയാതെ പിണയും വൈരിതന്‍രൂപമീ-
കാണാക്കാഴ്ച്ചയില്‍ മനംനൊന്തിടുമ്പോള്‍-
ഒരു ശില്‍പ്പമായ് കണ്ണടയ്ക്കാം-
വീണ്ടും കാണാതിരിക്കാനായീ-
കൊലയുഗത്തില്‍’